29/07/2026
ചില വിടവാങ്ങലുകൾ അങ്ങനെയാണ്, നമ്മളിൽ നിന്ന് എന്തോ ഒന്ന് പറിച്ചെടുക്കുന്നത് പോലെ തോന്നും. ഫുട്ബോൾ എന്ന സുന്ദരമായ കളിയിലെ അവസാനത്തെ കലാകാരനും പടിയിറങ്ങുമ്പോൾ, ബാക്കിയാവുന്നത് ഓർമ്മകളുടെ ഒരു പെരുമഴക്കാലമാണ്.
സാന്റോസ് എന്ന ബ്രസീലിയൻ ക്ലബ്ബിൽ നിന്ന് ലോക ഫുട്ബോളിലേക്ക് കടന്നുവന്ന ആ മെലിഞ്ഞ പയ്യനെ ഓർമ്മയില്ലേ? ഫുട്ബോൾ എന്നാൽ വെറുമൊരു കായികവിനോദമല്ല, അതൊരു കലയാണെന്ന് അവൻ നമ്മളെ പഠിപ്പിച്ചു. പന്തിനെ കാലുകളിൽ വെച്ചൊരു മായാജാലം! എതിരാളികളെ ഡ്രിബിൾ ചെയ്ത് മുന്നേറുമ്പോൾ അവന്റെ മുഖത്തുണ്ടായിരുന്ന ആ കുസൃതിച്ചിരി... തെരുവ് ഫുട്ബോളിന്റെ വന്യതയും സൗന്ദര്യവും മുഴുവൻ ആ കാലുകളിലുണ്ടായിരുന്നു.
പിന്നീട് ബാഴ്സലോണയിൽ. മെസ്സിക്കും സുവാരസിനുമൊപ്പം അവൻ തീർത്ത സാമ്രാജ്യം. ഒരുപക്ഷേ ഫുട്ബോൾ ലോകം കണ്ട ഏറ്റവും മനോഹരമായ മുന്നേറ്റ നിര. പക്ഷെ നെയ്മർ എന്ന പേര് കേൾക്കുമ്പോൾ ഓരോ ബാഴ്സ ആരാധകന്റെയും രോമഞ്ചം ഉണർത്തുന്നത് പി.എസ്.ജി ക്കെതിരായ ആ 'ലാ റെമൊന്റാഡ' (La Remontada) രാത്രിയാണ്. എല്ലാവരും എഴുതിത്തള്ളിയയിടത്ത് നിന്ന്, അസാധ്യമെന്ന് ലോകം വിധിയെഴുതിയ ആ നിമിഷത്തിൽ, ക്യാമ്പ് നൗവിന്റെ പുൽത്തകിടിയിൽ അവൻ അവതരിച്ച ആ അവതാരം! ആ ഫ്രീ കിക്ക്, പെനാൽറ്റി, അവസാന നിമിഷത്തെ ആ അസിസ്റ്റ്... ഫുട്ബോൾ ചരിത്രത്തിൽ ഒരു ഒറ്റയാൾ പോരാട്ടം ഇതിലും മനോഹരമായി, ഇത്രയും സിനിമാറ്റിക് ആയി ആരും നടത്തിയിട്ടുണ്ടാവില്ല.
പക്ഷെ, പാരീസിലേക്കുള്ള മാറ്റം അവന് നൽകിയത് കണ്ണീർ മാത്രമായിരുന്നു. ലോകം കണ്ട ഏറ്റവും മികച്ച പ്രതിഭകളിൽ ഒരാളായിട്ടും, ഏറ്റവും കൂടുതൽ ക്രൂരമായി വേട്ടയാടപ്പെട്ടതും അവനാണ്. ഓരോ തവണ അവൻ പന്തുമായി കുതിക്കുമ്പോഴും, അവനെ വീഴ്ത്താൻ എതിരാളികൾ ബൂട്ടുകൾക്ക് മൂർച്ച കൂട്ടി. ഫൗൾ ചെയ്യപ്പെട്ട് വീഴുമ്പോൾ വേദന കൊണ്ട് അവൻ പുളയുമ്പോൾ, 'ഡൈവിങ്' എന്ന് പറഞ്ഞ് ലോകം അവനെ പരിഹസിച്ചു. ഒടിഞ്ഞ നട്ടെല്ലുമായും, പൊട്ടിയ കണങ്കാലുമായും അവൻ എത്ര തവണ ആശുപത്രി കിടക്കകളിൽ കരഞ്ഞുകിടന്നു! ഫുട്ബോളിനെ സ്നേഹിച്ചവർക്കറിയാം ആ വേദനയുടെ ആഴം.
എന്നിട്ടും അവൻ തിരികെ വന്നു. ആ മഞ്ഞക്കുപ്പായത്തിന് വേണ്ടി. ബ്രസീൽ എന്ന തന്റെ ജീവന് വേണ്ടി. പെലെയെന്ന ഇതിഹാസത്തെ പോലും പിന്തള്ളി 80 ഗോളുകൾ നേടി അവൻ ബ്രസീലിന്റെ നെറുകയിലെത്തി. 2014-ൽ സ്ട്രെച്ചറിൽ വേദന കൊണ്ട് പുളഞ്ഞപ്പോഴും, 2022-ൽ മൈതാനത്ത് പൊട്ടിക്കരഞ്ഞപ്പോഴും നമ്മൾ അവനൊപ്പം കരഞ്ഞു. ഒടുവിൽ, ഈ 2026 ലോകകപ്പിൽ നോർവെയ്ക്കെതിരെ തന്റെ അവസാനത്തെ പെനാൽറ്റി ഗോളും നേടി അവൻ മടങ്ങുമ്പോൾ, ആ പഴയ സാന്റോസ് പയ്യന്റെ മുഖത്ത് ലോകത്തിന്റെ മുഴുവൻ സങ്കടങ്ങളും ഉണ്ടായിരുന്നു.
"ഞാൻ എന്റെ ചോരയും ജീവനും നൽകി, ഇനി എനിക്ക് വയ്യ..." ഈ വാക്കുകൾ കേൾക്കുമ്പോൾ നെഞ്ച് പിടയുന്നുണ്ട് സുൽത്താൻ. കിരീടങ്ങളുടെ കണക്കുകൾ വെച്ച് നിന്നെ അളക്കുന്നവർക്ക് ഒരിക്കലും ഫുട്ബോളിന്റെ സൗന്ദര്യം മനസ്സിലാവില്ല. നീ ഫുട്ബോളിനെ അത്രമേൽ മനോഹരമാക്കിയിരുന്നു.
പന്ത് കിട്ടുമ്പോഴുള്ള ആ സാംബ താളം, ആ മാന്ത്രികത... അതൊന്നും ഇനി ഒരു മൈതാനത്തും കാണാൻ കഴിയില്ല. ഫുട്ബോൾ എന്ന വികാരം ഞങ്ങളുടെ സിരകളിൽ ഉള്ളിടത്തോളം കാലം നെയ്മർ ഡാ സിൽവ സാന്റോസ് ജൂനിയർ എന്ന പേര് ഞങ്ങൾ മറക്കില്ല.
ഒരുപാട് നന്ദി... നീ നൽകിയ ആവേശത്തിന്, ഒഴുക്കിയ കണ്ണീരിന്, ഓരോ ഫുട്ബോൾ ആരാധകന്റെയും ഹൃദയത്തിൽ നീ ബാക്കിവെച്ച പ്രണയത്തിന്... വിട! 💔🇧🇷👑