05/07/2025
തടിവെട്ടിയിടും, അത് ചുമന്ന് വണ്ടിയിൽ കയറ്റും. വഴിപോലുമില്ലാത്ത ഇടങ്ങളിലൂടെ വണ്ടി ഓടിച്ച് ലക്ഷ്യസ്ഥാനത്തെത്തിക്കും. ലോഡിങ്ങും അൺലോഡിങ്ങും ഡ്രൈവിങ്ങും ഒപ്പം ബിരുദപഠനവും അമ്മയെന്ന റോളും. ഇതാണ് ഇടുക്കിയിലെ ഇരുപത്തിനാലുകാരിയായ 'സൂപ്പർ ശരണ്യ!!
ശരണ്യയുടെ അച്ഛൻ മുത്തുപ്പെരുമാൾ പിക്കപ്പ് ഡ്രൈവറാണ്. അച്ഛനെ കണ്ടാണ് ഡ്രൈവിങ് ഹരമായത്. മൂത്ത സഹോദരൻ ശരണും ലോറി ഡ്രൈവറായതോടെ അത് പഠിക്കണമെന്ന് ഉറപ്പിച്ചു. ഇരുവരുടെയും സഹായത്തോടെ പരിശീലനം പൂർത്തിയാക്കി പതിനെട്ടാം വയസ്സിൽ ലൈസൻസ് നേടി.
വൈകാതെ ശരണ്യ വിവാഹിതയായി. ഡ്രൈവറായ ഭർത്താവ് സൂര്യയും പിന്തുണ നൽകി. ബിരുദപഠനം തുടർന്നു. ജീവിതത്തിന് നിറം പകർന്ന് രണ്ട് മക്കളുമെത്തി. ഇതിനിടെ അച്ഛൻ മുത്തുപ്പെരുമാൾ തടി വാങ്ങി മുറിച്ച് വിൽപന നടത്താൻ തുടങ്ങി. തടി മുറിക്കാനും ലോഡിങ്ങിനും അച്ഛനെ സഹായിക്കാനായി പഴയൊരു ഷർട്ടിട്ട് തലയിൽ കെട്ടുംകെട്ടി ശരണ്യ ഇറങ്ങി. പഠനത്തിന്റെ ഇടവേളകളിലായിരുന്നു ജോലി. ജോലിയിടത്തിലും കൂലിയിലും വിവേചനങ്ങളില്ലെന്ന് ശരണ്യ പറയുന്നു.
പറമ്പിൽ നിൽക്കുന്ന മരം വെട്ടി താഴെയിട്ട് മുറിച്ച് കഷ്ണങ്ങളാക്കി വാഹനത്തിൽ കയറ്റുന്നത് കായികാധ്വാനമുള്ള ജോലിയാണ്. ജോലി കഴിയുമ്പോൾ വിയർത്ത് കുളിക്കും. ശരീരത്തും വസ്ത്രങ്ങളിലും ചെളി പുരളും. ജോലി കഴിഞ്ഞ് ശരണ്യയും ഭർത്താവും അച്ഛനുംകൂടി ഒരു ഹോട്ടലിൽ കയറി. എന്നാൽ അവിടെ ഭക്ഷണം കഴിക്കാനെത്തിയ ചിലരുടെ വാക്കുകൾ ശരണ്യയെ വേദനിപ്പിച്ചു. ആ പരാമർശങ്ങളിൽ തളർന്നിരിക്കാൻ ശരണ്യ ഒരുക്കമല്ലായിരുന്നു. താൻ ചെയ്യുന്ന ജോലി മോശപ്പെട്ടതല്ലെന്ന് നാട്ടുകാരെ അറിയിക്കണമെന്ന് ആഗ്രഹം തോന്നി. അങ്ങനെയാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് തുടങ്ങിയത്.