27/09/2024
എന്നും വൈകിയെത്തുന്നവൻ
*************************
" കൈ നീട്ടെടാ ഒന്ന് കൂടി... നിനക്ക് ഇതൊരു ശീലമായല്ലോ... ബാക്കിള്ളോരൊക്കെ നേരെത്തെ എത്തുന്നുണ്ടല്ലോ... നിനക്ക് മാത്രം മൂന്നു കൊമ്പുണ്ടോ... " അസീസ് മാഷിന്റെ ഉച്ചത്തിലുള്ള സംസാരവും ചൂരലിന്റെ വീശലും ഒരുമിച്ചായിരുന്നു.. വേദന കൊണ്ട് രാഹുൽ കൈ പിന്നിലോട്ട് വലിച്ചു... ആറ്
ബി ക്ലാസ്സിൽ കുട്ടികളുടെ കൂട്ട ചിരി മുഴങ്ങി. അവൻ അതൊന്നും കാര്യമാക്കാതെ ബാക്ക് ബെഞ്ചിൽ പോയിരുന്നു.. പുസ്തകസഞ്ചി എടുത്ത് ബെഞ്ചിൽ വെച്ചു... കൈ വെള്ള നന്നായി ചുവന്നിട്ടുണ്ട്.... അവൻ മെല്ലെ അതിൽ തടവി...വേദന കൊണ്ട് തൊടാൻ പോലും പറ്റുന്നില്ല..കണ്ണിൽ നിന്നും കണ്ണുനീർ ധാര ധാരയായി ഒഴുകി...അവന്റെ സീറ്റ് എന്നും ബാക്ക് ബെഞ്ചിൽ ആണ്.. ആരും അവനെ കൂടെ കൂട്ടാറില്ല... ആരും അവന്റടുത്തു ഇരിക്കാറുമില്ല... ക്ലാസ്സിലെ കുട്ടികൾക്ക് എല്ലാം അവൻ കോമാളി ആണ്... പലരും അവനെ മരമാക്രി ന്ന് വിളിച്ചു കളിയാക്കും.. കീറിയ യൂണിഫോമിന്റെ ഷർട്ടിൽ പിടിച്ചു വലിക്കും.. ചോക്ക് കൊണ്ട് എറിയും... ബാഗ് വലിച്ചെറിയും... തള്ളിയിടും... ഒന്നിനും രാഹുൽ പ്രതികരിക്കാറില്ല... എല്ലാം സഹിക്കും.. ഏറി വന്നാൽ കരയും.. അതെ അവനറിയൂ....
എന്നും വൈകിയാണ് രാഹുൽ ക്ലാസ്സിൽ എത്തുന്നത്.. എന്നും അസീസ് മാഷിന്റെ ചൂരലിന്റെ രുചിയും അവൻ അറിയും.. ആരോടും അധികം മിണ്ടാറില്ല അവൻ.... എല്ലാവരും നല്ല രീതിയിൽ യൂണിഫോം ഒക്കെ ഇട്ടു വരുമ്പോൾ അവന്റെ യൂണിഫോം നാലാം ക്ലാസിലേക്ക് എടുത്ത വലിപ്പം കുറഞ്ഞ മുഷിഞ്ഞ കീറിയ പഴയ യൂണിഫോം ആണ്.... ദ്രവിച്ചു കീറിപ്പറിഞ്ഞ ബാഗാണ് അവന്റെത് ... ഇന്റർവെൽ സമയത്ത് എല്ലാ കുട്ടികളും പല കളികളും കളിക്കുമ്പോൾ രാഹുൽ മാത്രം ഒഴിഞ്ഞു മാറും... കൊതിയോടെ നോക്കി നിൽക്കും.. അവനെ ആരും കളിക്കാൻ കൂട്ടാറില്ല... എല്ലാവരും മിഠായി വാങ്ങി കഴിക്കുമ്പോൾ അവൻ സ്കൂളിലെ പൈപ്പിൽ നിന്നും വെള്ളം കുടിച്ച് ദാഹം അകറ്റും... നിറമുള്ള പെൻസിൽ കളും പേനയും തന്റെ കൂട്ടുകാർ ഉപയോഗിക്കുമ്പോൾ രാഹുലിന് ആകെയുള്ളത് ചെറിയൊരു പെൻസിൽ മാത്രമാണ്... വൈകിയെത്തുന്നതുകൊണ്ട് കുട്ടികളെല്ലാം അവനെ ആമ വരുന്നുണ്ടെന്ന് പറഞ്ഞു കളിയാക്കുമായിരുന്നു...
ഒരു ദിവസം രാവിലെ ആറ് ബി ക്ലാസ്സിൽ നിന്നും ഒരു ബഹളം കേൾക്കുന്നു.. ആദിൽ ഇരുന്ന് കരയുകയാണ്.. സ്കൂളിലെ പ്രധാന അധ്യാപകനായ അസീസ് മാഷിന്റെ മോനാണ് ആദിൽ.. അവനും രാഹുലിന്റെ ക്ലാസിലാണ് പഠിക്കുന്നത്.. അവൻ കരഞ്ഞുകൊണ്ട് ഓഫീസിലേക്ക് ഓടിച്ചെന്നു.. കരച്ചില് കേട്ട് ഓഫീസിലുള്ള ടീച്ചർമാരും എല്ലാവരും അടുത്തേക്ക് ചെന്നു... കൂട്ടത്തിൽ അസീസ് മാഷും ഉണ്ടായിരുന്നു.. " എന്തുപറ്റി മോനെ എന്തിനാ കരയുന്നത് നിന്നെ ആരാ കാട്ടിയത്.. " അസീസ് മാഷ് ചോദിച്ചു... " ഉപ്പച്ചി ആ ആമ രാഹുൽ എന്റെ ചോറ് കട്ടെടുത്തു... "ഇത് പറഞ്ഞു ആദിൽ വീണ്ടും കരയാൻ തുടങ്ങി... അസീസ് മാഷ് മോനെ സമാധാനിപ്പിച്ചു രാഹുലിന്റെ അടുത്തെത്തി... " എടാ നീ എന്റെ മോന്റെ ചോറ് കട്ടെടുത്തോടാ... കക്കാനും പഠിച്ചു ലെ നീ ".. ചൂരൽ രാഹുലിന്റെ വെളുത്ത കൈവെള്ളയിൽ അഞ്ചു തവണ ആഞ്ഞു പതിച്ചു..." മാഷെ ഞാൻ കള്ളൻ അല്ല... വിശന്നിട്ട് എടുത്തത് ആണ്... അമ്മക്ക് വേണ്ടിയാണു.. " അവൻ കരഞ്ഞു പറഞ്ഞു... " അത് ശെരി അപ്പൊ തള്ള വീട്ടീന്ന് കക്കാൻ പറഞ്ഞിട്ട് വിട്ടത് ആണല്ലേ... പറഞ്ഞു വിട്ടോർ വന്നിട്ടു ക്ലാസ്സിൽ കയറിയാ മതി നീ...".. ക്ലാസ്സിൽ കൂട്ട ചിരി മുഴങ്ങി..." കള്ളൻ രാഹുൽ.. കള്ളൻ രാഹുൽ..". അവർ അത് പറഞ്ഞു അവനെ കളിയാക്കി...രാഹുൽ കരഞ്ഞു കൊണ്ട് സ്കൂളിന്റെ പടിയിറങ്ങി...
മൂന്ന് ദിവസമായിട്ട് രാഹുൽ സ്കൂളിലേക്ക് വന്നിട്ടില്ല... നാലാം ദിവസവും വരാതിരുന്നപ്പോൾ അന്ന് ക്ലാസിൽ ചെന്നപ്പോൾ അസീസ് മാഷ് കുട്ടികളോട് രാഹുലിനെ കുറിച്ച് അന്വേഷിച്ചു... അവന്റെ വീടിന്റെ അടുത്ത് നിന്നും വരുന്ന സുമയ്യ ആണ് മറുപടി കൊടുത്തത്.. "മാഷെ അവന്റെ ഉമ്മാക്ക് സുഖം ഇല്ലാതെ ഹോസ്പിറ്റലിൽ ആണ്... ഇന്നലെയാണ് ഉപ്പച്ചിയുടെ വണ്ടിയിൽ അവന്റെ ഉമ്മാനെ കൊണ്ട് പോയത്... അവൻ പനിച്ചും കിടക്കുവാണ്..." അന്ന് വൈകുന്നേരം ക്ലാസ്സ് കഴിഞ്ഞിട്ട് അസീസ് മാഷ് രാഹുലിന്റെ വീട്ടിലേക്ക് പോയി.. ഊട് വഴി കഴിഞ്ഞു ഒരു ഇടുങ്ങിയ വഴിയിലേക്ക് തിരിയുന്നിടത്ത് ടാർ പായ കൊണ്ട് കെട്ടിയുണ്ടാക്കിയ ചെറിയൊരു ഷെഡ്.. അതിലേക്ക് ഷാൾ കൊണ്ട് വലിച്ചു കെട്ടിയ വാതിൽ.. ഒരൊറ്റ ഹാൾ ആണത്.. ഒരു കസേര.. പൊട്ടിയ ഒരു സ്റ്റൂൾ പിന്നൊരു മൂലയിൽ കൊറേ പഴകിയ തുണികൾ.. അതിനടുത്ത് ചുരുണ്ടു കൂടി രാഹുൽ കിടക്കുന്നു... " മോനെ രാഹുൽ "... മാഷ് മെല്ലെ വിളിച്ചു...." മാഷെ മാഷ് എന്താ ഇവിടെ... " മാഷേ കണ്ട വെപ്രാളത്തിൽ കിടന്നെടുത്തുനിന്നും അവൻ ചാടി എഴുന്നേറ്റു.. "ഇരിക്കാൻ ഒന്നും ഇവിടെ സ്ഥലമില്ല മാഷേ അമ്മയ്ക്ക് സുഖമില്ലാഞ്ഞിട്ട് അമ്മ ഹോസ്പിറ്റലിലാണ്.. എനിക്ക് പനി ആയതുകൊണ്ടാണ് ഞാൻ സ്കൂളിൽ വരാത്തത്...".. മറുപടി പറയാൻ അസീസ് മാഷിന് കഴിഞ്ഞില്ല പകരം ചേർത്തുപിടിച്ച് അവനെ വാരിപ്പുണർന്ന് തുരുതുരെ മൊത്തം കൊടുത്തു..." മോനേ നിന്നെ ഞാൻ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്.. തല്ലിയിട്ടുണ്ട് ചീത്ത വിളിച്ചിട്ടുണ്ട്.. നീ എന്നോട് ക്ഷമിക്കു മോനെ.. " മാഷിന്റെ കണ്ണിൽ നിന്നും കണ്ണുനീർ ധാരധാരയായി ഒഴുകി. സന്തോഷത്തിന്റെ സങ്കടത്തിന്റെ കണ്ണുനീർത്തുള്ളികൾ ആ കുഞ്ഞു മുഖത്തിലൂടെയും അപ്പോൾ ഒഴുകികൊണ്ടേയിരുന്നു....
Jasliya K
Pandikkad